Kuttikkara Bhagavathi (കുട്ടിക്കര ഭഗവതി)
About this Theyyam
കുട്ടിക്കര ഭഗവതി:
പഴയങ്ങാടിക്കടുത്ത് വെങ്ങരയിലെ മൂലക്കീല്‍ കുട്ടിക്കര ഭഗവതി ക്ഷേത്രത്തിലെ പ്രധാന തെയ്യക്കോലമാണ് കുട്ടിക്കര ഭഗവതി. വലിയ മുടിയാണ് കുട്ടിക്കര ഭഗവതിയുടെ കോലത്തിനുള്ളത്. മലയാള മാസം മകരം 26 മുതല്‍ കുംഭം 2 വരെയാണ് ഇവിടെ കളിയാട്ടം നടത്താറ്. ആദ്യക്കാലത്ത് നമ്പൂതിരിമാര്‍ ആയിരുന്നു ഈ ക്ഷേത്രത്തിന്റെ നടത്തിപ്പുകാര്‍ എങ്കില്‍ പില്‍ക്കാലത്ത് അവര്‍ അത് മൂവാരിമാര്ക്ക് നല്കു്കയായിരുന്നു. അങ്ങിനെ മൂവാരി സമുദായക്കാരുടെ പ്രധാന ക്ഷേത്രങ്ങളിലൊന്നായി ഇത് മാറി.
ഏഴിമലക്കടുത്ത കുന്നരു ദേശത്തെ നമ്പൂതിരിമാർ മൂലക്കീൽ പുഴയ്ക്ക് ഇക്കരെ അവരുടെ പരദേവതയായ വെള്ളാർകുളങ്ങര ഭഗവതിയെയും സോമേശ്വരിയെയും ആരാധിച്ചിരുന്നു. ഇല്ലത്തുനിന്ന് ഇക്കരെ ദീപം തെളിയിക്കാൻ ഇല്ലത്തെ ഒരു ബ്രാഹ്മണ ബാലിക പതിവായി വരാറുണ്ടായിരുന്നു. ഒരിക്കൽ വിളക്ക് വയ്ക്കാൻ വന്ന പെൺകുട്ടി കനത്ത പേമാരിയിൽ ആരോരും തുണയില്ലാതെ ഒറ്റപ്പെടുന്നു. താൻ വിളക്ക് കത്തിച്ചാരാധിക്കുന്ന ദൈവങ്ങളെ അവൾ കരഞ്ഞ് വിളിക്കുകയും തായ്പരദേവതമാർ ആ കുട്ടിയെ ശ്രീകോവിലിനുള്ളില്‍ സുരക്ഷിതയാക്കുകയും ജന്മനാ ലക്ഷ്മിചൈതന്യമുള്ള കുട്ടിയെ തങ്ങൾക്കൊപ്പം ഇരിപ്പിടം നൽകി ദൈവമായി അവരോധിക്കുകയും ചെയ്തു.
ഈ സമയം കുട്ടിയെ അന്വേഷിച്ചെത്തിയവർ വിവരമറിയുകയും അക്കരെ കാത്തുനിന്നവരോട് “കുട്ടി ഇക്കരെ ” എന്ന് വിളിച്ചു പറയുകയും ചെയ്തുവത്രെ. ആ വാക്യം ലോപിച്ച് പിന്നീട് അത് കുട്ടിക്കര എന്നായി എന്നാണ് ഐതിഹ്യം. വിളക്കു വയ്ക്കാൻ വന്ന പെൺകുട്ടിയെ കുട്ടിക്കര ഭഗവതിയായി കെട്ടിയാടിക്കുന്ന സമയത്ത് തായ്പരദേവതമാരെയും കെട്ടിയാടിക്കുന്നു. ഈ തെയ്യക്കോലങ്ങൾക്കു പുറമേ അനവധി തെയ്യങ്ങൾ ഈ ക്ഷേത്രത്തിലുണ്ട്.
അജിത് പുതിയ പുരയില്‍, കണ്ണൂര്‍
കുട്ടിക്കര ചാമുണ്ഡിയും അടുത്തില പള്ളിപെരുമലയനും
ആയിരംതെങ്ങ്,പങ്ങടം നീലങ്കൈ ,വെങ്ങര കിഴക്കറ,വെങ്ങര കുട്ടിക്കര ഇവയാണ് മൂവാരി സമുദായത്തിന്‍റെ സുപ്രധാനമായ കഴകങ്ങള്‍. ചാമുണ്ഡിയാണ് ഇവിടുത്തെ പ്രധാന പരദേവത. ആയിരംതെങ്ങില്‍ ആഴിതീരം ചാമുണ്ഡിയെന്നും നീലങ്കൈയില്‍ നീലങ്കൈ ചാമുണ്ടിയെന്നും കുട്ടിക്കരയില്‍ കുട്ടിക്കര ചാമുണ്ടിയെന്നും കിഴക്കറക്കാവില്‍ കിഴക്കറ ചാമുണ്ഡി എന്നിങ്ങനെ കെട്ടിയാടുന്നു. ഈ ദേവതമാരാണു അതതു കാവുകളില്‍ മേല്‍പ്പറമ്പില്‍ ഭഗവതിക്കൊപ്പം വയലാട്ടമാടുക.
സവിശേഷമായ മറ്റൊരു കാര്യം മറ്റു മൂന്നിടങ്ങളിലും ചാമുണ്ടി പുറത്തട്ടു മുടിയുള്ള അമ്മ പരദേവതയാണെങ്കില്‍ കുട്ടിക്കര അത് പുരുഷദൈവമാണ്. ലോകാദിനാഥനാം വിഷ്ണുമൂര്‍ത്തിയെയാണ് കുട്ടിക്കര ചാമുണ്ടിയായി കെട്ടിയാടുന്നത്.
എന്നാല്‍ ഒരുകാലം വരെ കുട്ടിക്കര ചാമുണ്ടിയായി കെട്ടിയാടിയിരുന്ന തെയ്യം മറ്റു മൂന്നു കഴകങ്ങള്‍ക്കും സമാനമായി പുറത്തട്ടു മുടിയണിഞ്ഞ, വെളിമ്പന്‍ ഉടയാടകള്‍ അണിഞ്ഞ അമ്മ ചാമുണ്ഡി തന്നെയായിരുന്നു. പിന്നെ അത് വിഷ്ണുമൂര്‍ത്തിയായി മാറ്റി കെട്ടിയാടപ്പെടുകയായിരുന്നു എന്ന് ചരിത്രയാഥാര്‍ഥ്യം.
വെറുതെയൊരു രസത്തിന് അല്ലെങ്കില്‍ കാഴ്ചഭംഗിക്ക് വേണ്ടിയായിരുന്നില്ല ഇങ്ങനെയൊരു തെയ്യം മാറ്റിക്കെട്ടല്‍. മഹാസ്വാതികനായ, കേള്‍വിക്കേട്ട തെയ്യക്കാരനായ അന്നത്തെ അടുത്തില പള്ളിപ്പെരുമലയന്‍റെ അചഞ്ചഭക്തിയുടെയും ആത്മവിശ്വാസത്തിന്‍റെയും ഇച്ഛാശക്തിയുടെയും കരളുറപ്പിന്‍റെയും കഥ ഈ തെയ്യം മാറ്റിക്കെട്ടലിലുണ്ട്. അടുത്തില പള്ളിപ്പെരുമലയനെ ഒരിക്കല്‍ പരദേവതമാര്‍ പരീക്ഷിച്ചത്രേ. നാടെങ്ങും കളിയാട്ടത്തിന്‍റെ നിരവൃതികള്‍ നിറയുന്ന ഒരുകാലം. കുട്ടിക്കര ഭഗവതി ക്ഷേത്രത്തിലും തെയ്യം കുറിച്ചു. മലയര്‍ക്ക് വേണ്ടി അടുത്തില പള്ളിപ്പെരുമലയന്‍ അടയാളം വാങ്ങി. തെയ്യക്കോപ്പുകള്‍ മറ്റുള്ളവരില്‍ നിന്നും കടം വാങ്ങി ഉപയോഗിക്കുന്ന ഒരു കാലമായിരുന്നു അന്നത്തേത്. കുട്ടിക്കരയിലെ കളിയാട്ടത്തീയ്യതി അടുത്തു. പെരുമലയന്‍ ചാമുണ്ടിയുടെ അണിയലത്തിനായി പോയി. പക്ഷെ അണിയലം എവിടെയും കിട്ടാനില്ല. നാട്ടിലും നാട്ടിനു പുറത്തും അന്വേഷിച്ചു, പക്ഷേ എങ്ങും കളിയാട്ടം കൊടുമ്പിരിക്കൊള്ളുന്ന കാലമായതിനാല്‍ ചാമുണ്ടിയുടെ അണിയലം എങ്ങും കിട്ടാത്ത അവസ്ഥ. കുട്ടിക്കരയിലേക്ക് കളിയാട്ടത്തിനു പോകാനുള്ള സമയമടുത്തു. പക്ഷേ ചാമുണ്ടിയുടെ അണിയലം കിട്ടാതെ എങ്ങനെ കുട്ടിക്കര ചാമുണ്ടി കെട്ടിയാടും? പക്ഷേ പെരുമലയന്‍ ആത്മവിശ്വാസം കൈവിട്ടില്ല.
കുലദേവതയും പരദേവതയുമാം പൊട്ടന്‍തെയ്യത്തെ മനസ്സില്‍ വിളിച്ച് തന്‍റെ പകലുണ്ടായിരുന്ന വിഷ്ണുമൂര്‍ത്തിയുടെ തെയ്യക്കോപ്പുകളുമെടുത്ത്, പരിവാരങ്ങളെയും കൂട്ടി പെരുമലയന്‍ കുട്ടിക്കരയിലെത്തി. കാവിലെ ഭാരവാഹികളോട് തന്‍റെ അവസ്ഥ ബോധിപ്പിച്ചു , ചാമുണ്ടിക്ക് പകരം വിഷ്ണുമൂര്‍ത്തി കെട്ടിയാടാനുള്ള അനുവാദം ചോദിച്ചു. എതിര്‍പ്പുകള്‍ ധാരാളമുണ്ടായി. പക്ഷേ തെയ്യം കെട്ടാതിരിക്കാനും കഴിയില്ല ഒരു തെയ്യത്തിന് പകരം മറ്റൊന്ന് കെട്ടിക്കാനും കഴിയില്ല എന്ന സ്തിഥി.
ഒടുവില്‍ പ്രശ്നപരിഹാരത്തിനായി മൂവാരി കാരണവന്മാര്‍ ജ്യോതിഷനെ വിളിച്ചു. കണിശന്‍ കവടി നിര്‍ത്തിനോക്കി, കുട്ടിക്കര ചാമുണ്ടിക്ക് പകരം വിഷ്ണുമൂര്‍ത്തി കെട്ടിയാടുന്നതില്‍ കാവില്‍ കുടിയിരിക്കുന്ന ധര്‍മ്മദൈവങ്ങള്‍ക്ക് പരിപൂര്‍ണ്ണസമ്മതം എന്നായിരുന്നു പ്രശ്നവിധി. കാവുടമകളെയും അടുത്തില പള്ളിപ്പെരുമലയനയെയും ഭക്തജനങ്ങളെയും ആഹ്ലാദഭരിതരാക്കി ജ്യോതിഷവചനം. തികഞ്ഞ ഭക്തിയോടെ, പരദേവതമാരുടെ അനുഗ്രഹത്തോടെ അന്ന് ചരിത്രത്തിലാദ്യമായി ചാമുണ്ടിക്ക് പകരം കുട്ടിക്കരയില്‍ വിഷ്ണുമൂര്‍ത്തി കെട്ടിയാടി. അന്നത്തെ അടുത്തില പള്ളിപ്പെരുമലയന്‍റെ ഉപാസനാവിജയം എന്ന് ഈ തെയ്യം മാറ്റിക്കെട്ടലിനെ വിശേഷിപ്പിക്കാം. കറകളഞ്ഞ ഭക്തിയും ആത്മാര്‍പ്പണവും അളവറ്റ ദൈവാനുഗ്രഹവും മുഖമുദ്രയാക്കിയ അദ്ദേഹത്തിന്‍റെ മഹത് വ്യക്തിത്വത്തിന് താന്‍ കെട്ടിയാടുന്ന തെയ്യക്കോലങ്ങള്‍ നല്‍കിയ പരമോന്നത ബഹുമതി എന്നും ഈ സംഭവത്തെ വിശേഷിപ്പിക്കാവുന്നതാണ്.
കടപ്പാട്: കൊയക്കീല്‍ തറവാട് കുന്നരു ഫേസ്ബുക്ക് പേജ്