Pullikarinkali Theyyam (പുള്ളികരിങ്കാളി തെയ്യം)
About this Theyyam
ഐതിഹ്യം
ശിവനും പാർവ്വതിയും തുളൂർവനത്തിലൂടെ സഞ്ചരിക്കുമ്പോൾ രണ്ട് പുലികൾ ഇണചേരുന്നത് കണ്ട് മോഹമുണർന്ന ഇവർ പുലിഅവതാരമെടുത്ത് പുലികണ്ഠനും,പുള്ളിക്കരിങ്കാളിയും ആയി മാറി. ഇവർ ഇണചേർന്ന് മാസങ്ങൾക്കുശേഷം പുള്ളിക്കരിങ്കാളി താതനാർ കല്ലിന്റെ തായ്മടയിൽ കണ്ടപ്പുലിയൻ, മാരപ്പുലിയൻ,കാളപ്പുലിയൻ, പുലിമാരുതൻ, പുലിയൂർ കണ്ണൻഎന്നീ അഞ്ച് ആൺപുലികൾക്ക് ജന്മം നൽകി.
ഒരു പെൺകുട്ടി ഇല്ലാതെ വിഷമിച്ചിരുന്ന പുള്ളിക്കരിങ്കാളി ലക്ഷ്മീദേവിയെ ജപിച്ച് കിടക്കുകയും, സ്വപ്നത്തിൽ ദേവി ചോദിച്ചു ‘മകൾ ജനിച്ചാൽ നിങ്ങൾ എന്തവൾക്ക് കൊടുക്കും’ എന്ന്. ‘എന്റെ എല്ലാ അധികാരങ്ങളും, അവകാശങ്ങളും അവൾക്ക് കൊടുക്കും’ എന്ന് പുള്ളിക്കരിങ്കാളി മറുപടി പറഞ്ഞു.
ഇതൊന്ന് പരീക്ഷിക്കണമെന്ന് കരുതിയ ദേവി തന്നെ ഗർഭസ്ഥശിശുവായി അവതരിച്ചു. ഗർഭിണിയായ പുള്ളിക്കരിങ്കാളി വിശപ്പ് സഹിക്കവയ്യാതെ തളർന്നതുകണ്ട് പുലിമക്കളെല്ലാം ചേർന്ന്പശുക്കളെ തേടി പുറപ്പെട്ടു. കുറുമ്പ്രാന്തിരി വാഴുന്നവരുടെ തൊഴുത്ത് തകർത്ത് പശുക്കളെ നിഗ്രഹിച്ച് കക്കും, കരളും, അവത്തിറച്ചിയും പുള്ളിക്കരിങ്കാളിക്ക് കൊണ്ടുക്കൊടുത്തു.
പശുക്കളെ കൊന്ന പുലികളെ വകവരുത്താൻ വാഴുന്നവർ വില്ലാളി വീരനായകരിന്തിരി കണ്ണൻ നായരെ ചുമതലപ്പെടുത്തി. നായർ കാട്ടിൽ ചെന്ന് ഒളികെട്ടിയിരുന്നു. നായർ കെണിയൊരുക്കിയതറിയാതെ അതുവഴിവന്ന പുലികൾ ഒളിയിൽപ്പെട്ടു. അതേ രാത്രി മാവിന്മേൽ ഒളികെട്ടിയിരുന്ന കരിന്തിരിനായരെ പുലിക്കണ്ഠൻ വൃഷണം പിളർന്ന് കൊന്നു.
പുലികളെ വകവരുത്താൻ പോയ നായരെ കാണാതെ പരിഭ്രമിച്ച വാഴുന്നവർ തന്റെ ഇഷ്ടദേവതയായ രാജരാജേശ്വരി തുളൂർവനത്ത് ഭഗവതിയെ മനസ്സിൽ ധ്യാനിച്ച് കിടന്നു. സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട ദേവി, പുലികണ്ഠൻ പരമേശ്വരനാണെന്നും, പരമേശ്വരനാൽ കൊല്ലപ്പെട്ട കരിന്തിരി നായർ ദൈവക്കരുവായെന്നും എന്റെ അരികത്ത് ഒരു ദൈവമന്ദിരം പണിത് അവരെ കുടിയിരുത്തിയാൽ കഷ്ടദോഷങ്ങൾ അകലുമെന്നും വാഴുന്നവരോട് പറഞ്ഞു.
ദേവിയുടെ അരുൾപ്രകാരം വാഴുന്നവർ അവിടെ ഒരു ക്ഷേത്രം പണിയുകയും ദൈവക്കോലങ്ങൾ കെട്ടിയാടിക്കുകയും ചെയ്തു. ഒരു കളിയാട്ട സമയത്ത് തണ്ടയാൻ കന്നുകാലികളെ ഗ്രഹിച്ച് മടങ്ങുമ്പോൾ തണ്ടയാന്റെ ഭക്തികൊണ്ട് അദ്ദേഹത്തിന്റെ കുടയിൽ എല്ലാ പുലിദൈവങ്ങളും കയറി. നിരവധി കാടുകളും കുന്നുകളും പുഴകളും താണ്ടി രാമപുരമെന്ന പുണ്യമായ സ്ഥലത്ത് എത്തിയപ്പോൾ കുട താനെ നൃത്തമാടാൻ തുടങ്ങി. ഇത് കണ്ട് അത്ഭുതപ്പെട്ട അവർ കാരണമെന്തെന്നറിയുവാൻ ജ്യോതിഷപ്രശ്നചിന്ത നടത്തി. കുടയുടെ മുകളിൽ എട്ട് ദൈവങ്ങൾ ഉണ്ടെന്നും ആ ദൈവങ്ങൾക്ക് അവിടെ ഒരു ക്ഷേത്രം പണിയണമെന്നും അവിടെ പുലിദൈവങ്ങളെ കുടിയിരുത്തണമെന്നും പ്രശ്നചിന്തയിൽ തെളിഞ്ഞു.
ഈ സ്ഥലം കൂടാതെ പുലിദൈവങ്ങൾ പനയാന്ദത്ത നായരുടെ വീട്ടിലും താമസിക്കുന്നുണ്ടായിരുന്നു. പക്ഷേ പുലിദൈവങ്ങളുടെ ചേഷ്ടകൾ സഹിക്കാവുന്നതിനപ്പുറമായിരുന്നു. അതുകൊണ്ട് ഒരു ഉത്സവകാലത്ത് അദ്ദേഹം മുച്ചിലോട്ട് ഭഗവതിയോട് പുലിദൈവങ്ങളുടെ ശല്യത്തെക്കുറിച്ച് പരാതിപ്പെട്ടു. പുലിദൈവങ്ങളെ പ്രതിഷ്ഠിച്ചിരുന്ന വിളക്ക് അവിടെ നിന്ന് മുച്ചിലോട്ട് ഭഗവതി പറിച്ചെടുത്ത് കോറോത്ത് മുച്ചിലോട്ട് കാവിന്റെ ഇടത് ഭാഗത്ത് പ്രതിഷ്ഠിച്ചു. അങ്ങനെ മുച്ചിലോട്ട് കാവിലെ സാന്നിധ്യമായി പുലിയൂർ കണ്ണനും പുലിയൂർ കാളിയും. വാണിയ [മദ്ധ്യകേരളത്തിലും,തിരുവിതാംകൂറിലും വട്ടേക്കാടൻ ചക്കാലൻ എന്നിങ്ങനെ പേരായ നായർ ഉപവിഭാഗം]ജാതിക്കാരുടെ തെയ്യമാണ് പുലിയൂർ കണ്ണൻ. എണ്ണയാട്ടുന്ന ചക്കാളങ്ങളിൽ പുലിയൂർ കണ്ണനെ പ്രത്യേകം ആരാധിക്കുന്നു.
പുലിയൂർക്കാളി[പുല്ലുരാളി/പുലിദൈവം]
പുലിക്കണ്ഠനും പുള്ളിക്കരിങ്കാളിയുമായി പുലിഅവതാരം ചെയ്ത പാർവ്വതീപരമേശ്വരൻമാർക്ക് എെവർപുലിദൈവങ്ങളായ അഞ്ചാൺപുലികൾക്ക് ശേഷം ജനിച്ച പെൺതരിയാണ് പുലിദൈവ ശ്രേഷ്ടയായ പുലിയൂർകാളി.
പുലിമുത്തപ്പനും പുലിമുത്താച്ചിയും
കണ്ണൂർ ജില്ലയിലെ തലശ്ശേരിക്കടുത്ത് കിലാലൂർ,ഇരിവേരി,കാഞ്ഞിരോട് എന്നീ മൂന്നുപുലിദൈവം കാവുകളിൽ കിലാലൂരും,ഇരിവേരിയിലും മാത്രം പ്രതിഷ്ടയുള്ള പാർവ്വതീ പരമേശ്വര സങ്കല്പവും തെയ്യക്കോലങ്ങളുമാണ് പുലിമുത്തപ്പനും പുലിമുത്താച്ചിയും……
കല്ലിങ്ങൽ പൂക്കുലവൻ
മേല്പറഞ്ഞ മൂന്നു പുലിദൈവംകാവുകളിൽ മാത്രമുള്ള ദേവസങ്കല്പവും തെയ്യക്കോലവുമാണ് കല്ലിങ്ങൽപൂക്കുലവൻ.പുലിദൈവങ്ങളുടെ പൂജക്കായി പൂക്കളും പൂജാദ്രവ്യങ്ങളും ശേഖരിക്കുന്നതിന് മഹാദേവൻ സൃഷ്ടിച്ച പുത്രനെന്ന് എെതീഹ്യം.
Photo Courtesy : Unni Puthalath